ഇസ്ലാമിക് സ്റ്റേറ്റ് താണ്ഡവമാടി ക്രൈസ്തവ കൂട്ടക്കുരുതി നടത്തിയ ഇറാഖിൽ പ്രതീക്ഷയുടെ കാഹളം മുഴക്കി ഓശാന തിരുനാൾ ആഘോഷം...
മൊസൂൾ: ഇസ്ലാമിക് സ്റ്റേറ്റ് താണ്ഡവമാടി ക്രൈസ്തവ കൂട്ടക്കുരുതി നടത്തിയ ഇറാഖിൽ പ്രതീക്ഷയുടെ കാഹളം മുഴക്കി ഓശാന തിരുനാൾ ആഘോഷം. ഇക്കഴിഞ്ഞ ഞായറാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തിരുക്കർമ്മങ്ങളിലും, നഗരപ്രദക്ഷിണങ്ങളിലും പങ്കെടുക്കാൻ എത്തിയത് നൂറുകണക്കിന് വിശ്വാസികളാണ്. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ തലസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന മൊസൂൾ നഗരത്തിന് സമീപം സ്ഥിതിചെയ്യുന്ന പട്ടണമായ ക്വാരഘോഷിൽ ഇരുപത്തിയ്യായിരത്തോളം അസീറിയൻ ക്രൈസ്തവ വിശ്വാസികൾ ദാവീദിന്റെ പുത്രന് ഹോസാന പാടി.
ഞായറാഴ്ച ക്വാരഘോഷിൽ സിറിയൻ കത്തോലിക്ക സഭയുടെ പാത്രിയാർക്കീസ് ഇഗ്നേഷ്യസ് എഫ്രേം ജോസഫ് മൂന്നാമന്‍ ദിവ്യബലിക്കും, പ്രദക്ഷിണത്തിനും നേതൃത്വം നൽകി. ഇറാഖിലെ പേപ്പൽ പ്രതിനിധി മിറ്റ്ജ ലെസ്കോവാറും, മറ്റ് നിരവധി മെത്രാന്മാരും തിരുകർമ്മങ്ങളുടെ ഭാഗമായി. അൽ താഹിറയിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ നാമധേയത്തിലുള്ള ദേവാലയത്തിൽ നിന്നാണ് പ്രദിക്ഷണം ആരംഭിച്ചത്. ഈസ്റ്റർ ദിനത്തിൽ കത്തോലിക്കാ വിശ്വാസം സ്വീകരിക്കാൻ തയ്യാറെടുപ്പ് നടത്തുന്നവരും പ്രദക്ഷിണത്തിൽ പങ്കെടുത്തു.
ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ നാശംവിതച്ച ഇറാഖിലെ അൽ താഹിറ ദേവാലയം എയിഡ് ടു ദി ചർച്ച് ഇൻ നീഡ് അടക്കമുള്ള സന്നദ്ധ സംഘടനകളുടെ സഹായത്തോടെ പൂര്‍ത്തീകരിക്കുകയായിരിന്നു. 2021 മാർച്ചില്‍ ഫ്രാൻസിസ് മാർപാപ്പ നടത്തിയ ഇറാഖ് സന്ദർശനത്തിന്റെ സമയത്താണ് ദേവാലയത്തിന്റെ പുനർനിർമാണം പൂർത്തിയായത്. രണ്ട് പതിറ്റാണ്ടിന് മുന്‍പ് 15 ലക്ഷത്തോളം ക്രൈസ്തവരാണ് മൊസൂളിലും, ക്വാരഘോഷിലും, നിനവേയിലെ മറ്റ് പട്ടണങ്ങളിലും ജീവിച്ചിരുന്നത്. 2004 ലെ അമേരിക്കൻ അധിനിവേശത്തിനും, 2014ലെ ഇസ്ലാമിക് സ്റ്റേറ്റ് ആവിർഭാവത്തിനും ശേഷം ക്രൈസ്തവരുടെ എണ്ണം മൂന്നു ലക്ഷമായി ചുരുങ്ങിയിരിന്നു.

Comments
Post a Comment