കളിയും കാര്യവും
അദ്ദേഹം ഒരു ഗൃഹനാഥനാണ്.
അത്യാവശ്യം നല്ല ജോലിയുമുണ്ട്.
എന്നാൽ ഈയിടെയായി
ഓൺലൈൻ ചൂതാട്ടത്തിന്
അദ്ദേഹം അടിമയായി.
മണിക്കൂറുകളോളം അദ്ദേഹം ഓൺലൈനിലൂടെ ചീട്ടുകളിക്കും. ആദ്യമൊക്കെ പണം ലഭിച്ചപ്പോൾ കൂടുതൽ കളിക്കാൻ ആവേശമായി.
എന്നാൽ പിന്നീട് പണം നഷ്ടമായ് തുടങ്ങി. പണം തിരിച്ചു പിടിക്കാൻ വീണ്ടും കളി തുടർന്നു.
പതിയെപ്പതിയെ ജോലിയിലുള്ള
ശ്രദ്ധ കുറഞ്ഞു. കൃത്യസമയത്ത്
വീട്ടിൽ വരാതായി. പണം നഷ്ട്ടപ്പെട്ടതോടെ കോപവും നിരാശയും അയാളിൽ വർദ്ധിച്ചു.
പ്രാർത്ഥനയിലും ഉത്തരവാദിത്വങ്ങൾ
നിറവേറ്റുന്നതിലുമെല്ലാം ശ്രദ്ധ കുറഞ്ഞു.
എന്നെക്കാണാൻ വന്ന
അദ്ദേഹത്തിനോട് ഞാൻ ചോദിച്ചു:
"പണം നഷ്ടപ്പെട്ട ആദ്യ നാളുകളിൽ
ഇനി കളിക്കണ്ട .....
മതിയാക്കൂ ....
എന്നിങ്ങനെയുള്ള സ്വരങ്ങൾ
ഉള്ളിൽ നിന്നും ശ്രവിച്ചിരുന്നോ?"
"ഉവ്വ്"
"അപ്പോൾ താങ്കൾ എന്തു ചെയ്തു?"
"ആ ശബ്ദത്തോടൊപ്പം മറ്റൊരു ശബ്ദവും ഞാൻ ശ്രവിച്ചിരുന്നു:
ഒരു തവണ കൂടി കളിക്കൂ....
ഒരു തവണ കൂടി കളിക്കൂ....
ഞാൻ കളി തുടർന്നുകൊണ്ടിരുന്നു..."
ഞാൻ നൽകിയ നിർദ്ദേശപ്രകാരം
അയാൾ മൊബൈൽ ഫോൺ ഉപേക്ഷിക്കുകയും ജോലിയിൽ ശ്രദ്ധിക്കുകയും ചെയ്തു.
പിന്നീടയാളുടെ ജീവിതം കരകയറി എന്നാണറിയാൻ കഴിഞ്ഞത്.
നന്മയും തിന്മയും തമ്മിലുള്ള
യുദ്ധമാണ് ഓരോ വ്യക്തിയുടെ ജീവിതവും.
തിന്മയുമായ് സമരസപ്പെട്ട്
ആദ്യമൊക്കെ തമാശയ്ക്ക് തുടങ്ങുന്ന ദുശീലങ്ങൾ പിന്നീടെത്തുക ദുരന്തത്തിലായിരിക്കും.
തിന്മയുടെ ഉറവിടമായ പിശാചിനെക്കുറിച്ച് ക്രിസ്തു പറയുന്നതിങ്ങനെയാണ്:
"അവനാകട്ടെ ആദിമുതല്‍ കൊലപാതകിയാണ്.
അവന്‍ ഒരിക്കലും സത്യത്തില്‍ നിലനിന്നിട്ടില്ല. എന്തെന്നാല്‍,
അവനില്‍ സത്യമില്ല. കള്ളം പറയുമ്പോള്‍, സ്വന്തം സ്വഭാവമനുസരിച്ചു തന്നെയാണ്
അവന്‍ സംസാരിക്കുന്നത്.
കാരണം, അവന്‍ നുണയനും
നുണയുടെ പിതാവുമാണ്"
(യോഹന്നാന്‍ 8 : 44).
നുണയനും നുണയുടെ പിതാവുമായ
പിശാച് പല രൂപത്തിലും ഭാവത്തിലും
നമുക്കിടയിൽ വിഹരിക്കുന്നു
എന്നത് മറക്കരുത്.
അവന്റെ കുതന്ത്രങ്ങളോട്
അരുതെന്ന് പറയാനുള്ള കൃപയാർജിച്ചില്ലെങ്കിൽ
ജീവിതം ദുഃഖദുരിതമായിരിക്കും.
ഉറപ്പ്!
ഫാദർ ജെൻസൺ ലാസലെറ്റ്
Comments
Post a Comment