യിസ്രായേലിൻ്റെ പിൻമാറ്റത്തിന് നല്കപ്പെട്ട ദൈവീക ശിക്ഷണം
യിസ്രായേലിൻ്റെ ഗുരുതരമായ പിന്മാറ്റത്തെ ദൈവം കണ്ടതുകൊണ്ട് അതിനെതിരെ പ്രവർത്തിക്കാതിരിക്കാൻ ദൈവത്തിനു സാധിച്ചില്ല. യിസ്രായേൽ പിന്നെയും ദൈവത്തിനു വിരോധമായി പാപം ചെയ്തു അതുകൊണ്ട് ദൈവം അവരെ 40 സംവത്സരം ഫെലിസ്ത്യരുടെ കൈയിൽ ഏല്പിച്ചു എന്ന് ഇവിടെ നാം വായിക്കുന്നു. അതുകൊണ്ട് ദൈവജനത്തിനു ദൈവം നല്കിയ ശിക്ഷണത്തിന് താൻ ഉപയോഗിച്ച മാർഗ്ഗവും അതിൻ്റെ കാലപരിധിയുമാണ് ഇവിടെ നാം ചിന്തിക്കുവാൻ പോകുന്നത് .
1.ശിക്ഷയുടെ ഉപകരണം
യിസ്രായേൽ ജനത്തിൻ്റെ പിന്മാറ്റത്തിന് കഠിനമായ ശിക്ഷ നല്കുവാൻ ശിംശോൻ്റെ കാലത്ത് ദൈവം ഉപയോഗിച്ചത് ഫെലിസ്ത്യരെയായിരുന്നു. ശിംശോൻ്റെ ജീവചരിത്രത്തിൽ വളരെയധികം പ്രധാനപ്പെട്ടതായി പറയപ്പെടുന്ന ആ വലിയ ജനത
(ഫെലിസ്ത്യർ) അക്കാലംവരെയും യിസ്രായേൽ ജനതയോടുള്ള
ബന്ധത്തിൽ ഏറെ പ്രസക്തിയുള്ള ഒരു ജനതയായിരുന്നതായി നാം വായിക്കുന്നില്ല. എങ്കിലും, ഉല്പത്തി പുസ്തകത്തിൻ്റെ
പ്രഥമ ഭാഗത്ത് ഇവരുടെ ഉത്ഭവം സംബന്ധിച്ച് നാം
വായിക്കുന്നുണ്ട്. അതുപോലെ വിശ്വാസികളുടെ പിതാവായ അബ്രഹാം ഒരുവേള ഫെലിസ്ത്യ ജനതയോട് എതിർപ്പെട്ടതായിട്ടും നാം
വായിക്കുന്നു.
ഉല്പത്തി 20: 21-34
അബ്രഹാമിനെപോലെ തൻ്റെ മകനായ യിസഹാക്കിനും അന്ന് ഫെലിസ്ത്യരോട്
എതിർപ്പെടേണ്ടതായി വന്നിട്ടുണ്ട് എന്ന് നാം കാണുന്നു.
ഉല്പത്തി 26: 6- 33. അതുപോലെ പുറപ്പാട് പുസ്തകത്തിലും യോശുവയുടെ പുസ്തകത്തിലും ന്യായാധിപന്മാരുടെ പുസ്തകത്തിലും ഈ ജനതയെക്കുറിച്ച് നാം പഠിക്കുന്നുണ്ട്. പുറപ്പാട് 13:17,
23:31 യോശുവ 13: 2-3, ന്യായാധിപന്മാർ 3:3,
31: 10.6,7,11. 6 എങ്കിലും ശിംശോൻ്റെ കാലംവരെ ഫെലിസ്ത്യരെ ഒരു പ്രധാനപ്പെട്ട ജനതയെന്ന
നിലയിൽ നമുക്ക് കാണുവാൻ സാധിക്കുന്നില്ല.
കനാൻ ദേശത്തിൻ്റെ ഒരു ചെറിയ ഭാഗത്തു മാത്രം ഒതുങ്ങിക്കഴിഞ്ഞിരുന്ന ഒരു ജനവിഭാഗം ആയിരുന്നു ഫെലിസ്ത്യർ. പാലസ്തീൻ്റെ തെക്കുപടിഞ്ഞാറു ഭാഗത്ത്
അതും ഒരു മൂലയിൽ
പാർത്തുവന്നവരായിരുന്നു ഇവർ. പടിഞ്ഞാറ് മെഡിറ്ററേനിയൻ മഹാസമുദ്രവും വടക്കും കിഴക്കുമായി യിസ്രായേൽ ജനവും
തെക്കുഭാഗത്ത് ഗാസ മരുഭൂമിയും സ്ഥിതിചെയ്തിരുന്നു .
കേവലം അഞ്ചേ അഞ്ച് പട്ടണങ്ങൾ മാത്രം ഉണ്ടായിരുന്ന ഒരു ചെറു വിഭാഗമായിരുന്നു അവർ. അവ യഥാക്രമം ഗാസാ,അസ്തോദ്, അസ്കെലോൺ, എക്രോൻ, ഗത്ത് എന്നിങ്ങനെ അഞ്ച് പട്ടണങ്ങളായിരുന്നു.
ശിംശോൻ രംഗത്തുവന്ന സമയം ഫെലിസ്ത്യർ വളരെ പ്രബലരായിതീർന്ന ഒരു സമയമായി കണക്കാക്കാം. അതുകൊണ്ട് അവർ യിസ്രായേല്യരുടെ മേൽ ആധിപത്യം സ്ഥാപിച്ചു എന്ന് നമുക്ക് മനസ്സിലാക്കുവാൻ സാധിക്കും. ഈ ആധിപത്യം ദാവീദ് രാജാവിൻ്റെ കാലം വരെയും തുടരുന്നതായും നാം കാണുന്നുണ്ട് എന്നാൽ ദാവീദിൻ്റെ നേതൃത്വത്തിൽ ഫെലിസ്ത്യരുടെ ശക്തി തീർത്തും ക്ഷയിക്കുന്നതായിട്ടാണ് നാം പിന്നീട് കാണുന്നത് . അതിനുശേഷം ഫെലിസ്ത്യരുടെ പേര് വളരെ പരിമിതമായി മാത്രമേ
നാം ബൈബിളിൽ വായിക്കുന്നുള്ളു. പിന്നത്തേതിൽ ഫെലിസ്ത്യർ
ഒരു വൻ സൈന്യമായി എവിടെയും നാം കാണുന്നതേയില്ല.
ഫെലിസ്ത്യർ നമ്മുടെ വിശ്വാസ ജീവിതത്തിൽ കുടിയേറുന്ന ജഢത്തിൻ്റെ ചിത്രമാണ്. ദാവീദിനെപ്പോലുള്ള അഭിഷിക്തന്മാർ രാജ്യഭരണം നടത്തുവാൻ ഇടയായാൽ ഏത് ഫെലിസ്ത്യനും തറപറ്റും എന്നതിൻ്റെ മഹത്തായ ഒരു ഉദാഹരണമാണ് ദാവീദിൻ്റെ നേതൃത്വം .
ദൈവ സഭകൾ ഇന്ന് മുക്കാൽ പങ്കും ജഢീകന്മാരുടെ നിയന്ത്രണത്തിലാണ്. ഫെലിസ്ത്യരും ജഢീകന്മാരും ഒത്തു ചേർന്നാണ് ഇന്നത്തെ സകല പ്രവർത്തനങ്ങളും. ഫലമോ സഭ ആത്മീക പ്രവാസത്തിൽ തന്നെ.
ഫെലിസ്ത്യർ തികച്ചും ചെറിയ ഒരു ജനവിഭാഗം ആയിരുന്നുവെങ്കിൽ പോലും അവർ യിസ്രായേൽ ജനതയുടെ മേൽ വളരെ ശക്തമായ സ്വാധീനം ചെലുത്തിയതായിട്ടാണ് നാം മനസ്സിലാക്കുന്നത് .താരതമ്യം ചെയ്താൽ ഫെലിസ്ത്യരേക്കാൾ വലിയ ഒരു ജനവിഭാഗമായിരുന്നു യിസ്രായേൽ ജനത എന്നിട്ടും, ഈ ചെറിയ വിഭാഗം അവരെ കീഴ്പ്പെടുത്തുകയുണ്ടായി. അപ്പോസ്തലനായ പൌലോസ് തൻ്റെ ഒരു ലേഖനത്തിൽ പറയുന്നതിങ്ങനെ, 'അസാരം പുളിമാവ് പിണ്ഡത്തെ മുഴുവനും പുളിപ്പിക്കുന്നു'. ചെറിയ ഒരു ജഢീക ചിന്തപോലും ദൈവജനത്തിൻ്റെ ഇടയിലുണ്ടായാൽ നിശ്ചയമായും പാപം നമ്മുടെ മേൽ ആധിപത്യം സ്ഥാപിക്കും എന്നുള്ളതിന് രണ്ട് പക്ഷമില്ല.
വാസ്തവത്തിൽ ഫെലിസ്ത്യരുടെ മേൽ നിയന്ത്രണം വെക്കേണ്ടത് യിസ്രായേല്യരായിരുന്നു പക്ഷേ, നേരെ മറിച്ചാണ് സംഭവിച്ചത്. ജീവനുള്ള ദൈവത്തെ വിട്ടുമാറി ആത്മീയമായി പിന്മാറ്റത്തിലേക്ക് പോയ ആ ജനത ദൈവശക്തിയിൽ ക്ഷീണിച്ചു പോയവരും തന്നിമിത്തം ശത്രുവിന് നേരെ നിവർന്നു നില്ക്കാൻ കെല്പില്ലാത്തവരുമായി ഭവിച്ചതായും കാണാം. യിസ്രായേൽ രാജാവായിരുന്ന ശൗലിൻ്റെ കാലത്ത് യിസ്രായേല്യരുടെ മേൽ ഫെലിസ്ത്യർ ശക്തമായ നിലയിൽ ആധിപത്യം സ്ഥാപിച്ചിരുന്നതായി നാം വായിക്കുന്നു. ഇരുമ്പ് കൊണ്ട് ആയുധങ്ങൾ നിർമ്മിക്കുന്ന ഒരു കൊല്ലനെ പോലും യിസ്രായേൽ ദേശത്ത് അന്ന് കാണപ്പെടുവാൻ ഫെലിസ്ത്യർ യിസ്രായേലിനെ അനുവദിച്ചിരുന്നില്ല.
1 ശമു. 13:19, 20.
ഞാനും നിങ്ങളും ദൈവത്തെ വിട്ടകന്നു പോകുമ്പോൾ വെള്ളം പോലെ നാം ബലഹീനരായി ഭവിക്കുന്നതാണ്. എന്നാൽ ദൈവവഴികളിലാണ് നാം നടക്കുന്നതെങ്കിൽ നാം ബലവാന്മാരായിത്തീരും എന്ന് ദൈവവചനം നമ്മെ പഠിപ്പിക്കുന്നു. നാം ദൈവത്തെ ഉപേക്ഷിച്ചു കഴിയുമ്പോൾ ജീവിതത്തിൽ ഏറ്റവും ചെറിയ ഒരു പരീക്ഷ പോലും നമ്മുടെ മേൽ ശക്തമായ ആധിപത്യം സ്ഥാപിച്ചെടുക്കും എന്നതിൻ്റെ ഉത്തമ ഉദാഹരണമാണിതെല്ലാം.
യിസ്രായേൽ മാത്രമല്ല ശിംശോനും ഈ സത്യത്തിന് ഒരു ജീവിക്കുന്ന സാക്ഷിയായി ബൈബിളിൽ തെളിഞ്ഞു നില്ക്കുന്നു. ശിംശോൻ ദൈവത്തിൽ നിന്ന് പ്രത്യേകമായ ശക്തിയും ബലവും പ്രാപിച്ച ഒരു പ്രത്യേക മനുഷ്യനായിരുന്നു.
ആ ശക്തി കൊണ്ട് ഏതു സാഹചര്യത്തെയും അതിജീവിക്കുവാൻ
ശിംശോന് അനായാസേന സാധിക്കുമായിരുന്നു. എന്നാൽ
ഫെലിസ്ത്യരെ കീഴ്പ്പെടുത്തുന്ന കാര്യത്തിൽ
തൻ്റെ ശക്തി പ്രയോജനപ്പെടുത്തുവാൻ അവന് സാധിച്ചില്ല.
ദൈവ വഴികളെ മനഃപ്പൂർവ്വമായി പരിത്യജിച്ചതുകൊണ്ട് ദൈവശക്തിക്ക് ചോർച്ച ഭവിച്ച വ്യക്തിയായിരുന്നു ശിംശോൻ , അതുകൊണ്ട് ഫെലിസ്ത്യർ അവൻ്റെ മേൽ വാഴുന്ന ദുരന്തകഥയാണ് നാം വായിക്കുന്നത് .
ശിംശോൻ്റെ ജീവിതപാത തെരഞ്ഞെടുത്ത ആയിരക്കണക്കിന് ആളുകളെ
ഗതകാല ജീവചരിത്രത്തിൽ എനിക്കും നിങ്ങൾക്കും
കാണുവാൻ സാധിക്കുന്നുണ്ട്.
ഒരുകാലത്ത് കർത്താവിനു വേണ്ടി വലിയ കാര്യങ്ങൾ ചെയ്ത അനേകം വിശ്വാസികളും, ക്രിസ്തീയ നേതൃനിരയിൽ ഉണ്ടായിരുന്ന നേതാക്കന്മാരും ഗതകാലത്തിൽ നമ്മുടെ ഓർമ്മയിലുണ്ട്.എന്നാൽ, ഒരു സുപ്രഭാതത്തിൽ അവർ പാപത്തിൻ്റെ അഗാധമായ ചേറ്റുകുഴിയിലേക്ക് വീണുപോയ ചരിത്രവും ഭയത്തോടെ നാം വീക്ഷിക്കുന്നു. എന്തുകൊണ്ടാണ് അവർക്ക് ഇത് സംഭവിച്ചത്? ദൈവത്തിൻ്റെ വഴികളെ അവർ ഉപേക്ഷിച്ചു കളഞ്ഞു എന്നതുകൊണ്ടാണ് ഇത് സംഭവിച്ചത്.
അവരെ ശക്തന്മാരാക്കുവാൻ
സ്വർഗ്ഗത്തിൽ നിന്ന് അവർക്കുണ്ടായിരുന്ന ശക്തിയുടെ ബന്ധം
വിച്ചേദിക്കപ്പെട്ടു, അതോടെ ശത്രുവും അവരുടെ നേരെ പാഞ്ഞടുക്കുകയും അവർ വീണുപോകുകയുമാണ് ഉണ്ടായത്. ഇവിടെയാണ് "ഇനിമേൽ
താൻ നില്ക്കുന്നു എന്നു തോന്നുന്നുന്നവൻ വീഴാതിരിക്കാൻ മാത്രം സൂക്ഷിച്ചു കൊള്ളട്ടെ" എന്ന് അപ്പോസ്തലനായ പൗലോസ്
ഒന്ന് കൊരിന്ത്യർ10:12 ൽ പറയുന്ന പ്രസ്താവന ചിന്തനീയ
മായിരിക്കുന്നത്.
ബാല ശിക്ഷയുടെ കാലാവധി
ബാല ശിക്ഷയുടെ കാലാവധി 40 സംവത്സരങ്ങളായിരുന്നു. വളരെ നീണ്ട ഒരു കാലഘട്ടം തന്നെയാണ്
ഇത്. ഇതോടെ ഏകദേശം ഒക്കെ അടുത്തുവരുന്ന
കാലപരിധിയിലെ ശിക്ഷ എന്നു പറയുന്നത് ബാരാക്ക് ദെബോറ എന്നിവരുടെ കാലത്ത് അവർ അനുഭവിക്കേണ്ടിവന്ന ശിക്ഷയാണ്. ആ കാലത്ത് യിസ്രായേലിനെ പീഢിപ്പിച്ചത് യാബിൻ എന്ന കനാന്യ രാജാവും അവൻ്റെ ആളുകളുമായിരുന്നു.
ഏതാണ്ട് ഇരുപത് വർഷത്തോളം അവൻ യിസ്രായേലിനെ അടിമകളാക്കി പീഢിപ്പിച്ചു എന്ന് നാം വായിക്കുന്നു.
(ന്യായാധിപന്മാർ 4:3)
40 വർഷക്കാലത്തെ അടിമത്വം എന്നത് യിസ്രായേലിനെ സംബന്ധിച്ചിടത്തോളം ഒരു തികഞ്ഞ അപവാദം തന്നെ ആയിരുന്നു. അവർ ഹൃദയത്തിൽ അത്യന്തം കാഠിന്യമുള്ളവരായി തീരുകയും അതുകൊണ്ട് അവരുടെ മേൽ ഉണ്ടായ ദൈവീകശിക്ഷണം അതി ഭയങ്കരവും ആയിരുന്നു. തങ്ങളുടെ പാപത്തെക്കുറിച്ച് അനുതപിച്ച് ദൈവത്തിലേക്ക് മടങ്ങിവരുവാൻ അവർ മനസ്സു കാണിച്ചില്ല എന്നുള്ളതാണ് ഇത്ര കഠിനമായ പീഢനത്തിലേക്ക് അവർ എറിയപ്പെടാൻ കാരണമായി ഭവിച്ചത് .
ഈ പീഢന കാലത്ത് ഒരു പ്രാവശ്യം പോലും അവർ വിടുതലിനായി ദൈവത്തോട് പ്രാർത്ഥിച്ചതായി നാം എവിടെയും വായിക്കുന്നില്ല. എന്നാൽ ഇതിനുമുമ്പുള്ള എല്ലാ പീഢന സമയത്തും അവർ ദൈവത്തോട് സഹായത്തിനായി അപേക്ഷിക്കുകയും അവിടുന്ന് അവരുടെ സഹായത്തിനായി ചിലരെ അതാത് സമയങ്ങളിൽ എഴുന്നേല്പിക്കുകയും ചെയ്തിട്ടുണ്ട്. എപ്പോഴെല്ലാം അവർ ദൈവത്തോട് സഹായത്തിനായി അപേക്ഷിക്കുമോ അപ്പോഴെല്ലാം ദൈവം അവരുടെ അപേക്ഷ കേൾക്കുകയും അവരെ സഹായിക്കുകയും ചെയ്ത ചരിത്രമാണ് ഇതിനു മുമ്പുള്ളത്. എന്നാൽ, ഈ കാലഘട്ടത്തിൽ അവർ ഫെലിസ്ത്യർക്ക് അടിമകളായി തീർന്നതോടെ അവരുടെ ഹൃദയം കഠിനപ്പെട്ടു പോവുകയും അവർ ദൈവത്തോട് സഹായം ആവശ്യപ്പെടാതെ ഇരിക്കുകയും ചെയ്യുന്നു.!
ഒരുപക്ഷേ, മുൻകാലങ്ങളേക്കാൾ അവരുടെ പീഢന കാലഘട്ടം ഇപ്പോൾ ഇരട്ടിപ്പിക്കാൻ ഉള്ള കാരണവും ഇതുതന്നെ ആയിരുന്നിരിക്കാം. പാപത്തെക്കുറിച്ച് മാനസാന്തരപ്പെട്ട് മടങ്ങിവരുവാൻ നാം താമസിക്കുന്തോറും വാസ്തവത്തിൽ നമ്മുടെ അരിഷ്ടത വർദ്ധിക്കുന്നുവെന്നല്ലാതെ മറ്റു യാതൊരു പ്രയോജനവും നമുക്ക് പ്രത്യേകിച്ച് ഉണ്ടാകുന്നില്ല.
യിസ്രായേൽ തങ്ങളുടെ ഹൃദയങ്ങളെ അത്യന്തം കഠിനമാക്കി എങ്കിൽ പോലും ദൈവം അവരുടെ സഹായത്തിനായി ഇവിടെയും ഒരുവനെ എഴുന്നേല്പിച്ചതായി നാം വായിക്കുന്നു. എന്തൊരു ദൈവകൃപ !! അവർ ദൈവത്തോട് അപേക്ഷിക്കാതിരുന്നിട്ട് പോലും, ദൈവം അവരുടെമേൽ തൻ്റെ കൃപ ചൊരിയുന്നതായി ഇവിടെ നാം വായിക്കുന്നു. ഇതിനെയാണ് അനർഹമായ കൃപ അഥവ ആശ്ചര്യ ഇമ്പക്യു എന്നൊക്കെ പറയുന്നത്. നമ്മെ സംബന്ധിച്ചിടത്തോളം, നാം ദൈവത്തിൻ്റെ രക്ഷയെ അന്വേഷിക്കാതെ ഇരുന്നിട്ട് പോലും ദൈവം തൻ്റെ കൃപകൊണ്ട് നമ്മളെ സന്ദർശിക്കുവാൻ മനസ്സാകുന്നതിൻ്റെ ഒരു മനോഹരമായ ചിത്രമാണ് ഇവിടെ നമുക്ക് കാണുവാൻ കഴിയുന്നത്. ഈ ദിവ്യ കൃപ ശിംശോനിൽ നാം കാണുന്നില്ല എങ്കിലും അവൻ രംഗപ്രവേശം ചെയ്യുന്ന സമയമെന്നത് ദൈവകൃപയുടെ അപാരമായ ഒരു പ്രദർശന സമയമായി നമുക്ക് മനസ്സിലാക്കുവാൻ സാധിക്കും!
ക്രിസ്തുവിൽ നിങ്ങളുടെ
E. S. Thomas

Comments
Post a Comment