ശിംശോന്റെ
ജീവിതത്തെക്കുറിച്ചാണല്ലോ നാം പഠിച്ചു കൊണ്ടിരിക്കുന്നത്. തുടർന്ന്
ഇന്ന് നമ്മൾ ചിന്തിക്കുവാൻ പോകുന്നത് അവരുടെ പിന്മാറ്റത്തിന്റെ മറ്റൊരു മുഖത്തെ കുറിച്ചാണ്.
പിന്മാറ്റത്തിലെ യുക്തി
യിസ്രായേൽ പിന്നെയും യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു. ഇംഗ്ലീഷ് ബൈബിളിൽ യഹോവയുടെ മുമ്പാകെ അനിഷ്ടമായത് ചെയ്തു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതിന്റെ അർത്ഥം അവർ ചെയ്ത അതിക്രമങ്ങളെ ദൈവം നോക്കിക്കണ്ടു എന്നാണ്. യിസ്രായേൽ ജനതയുടെ പാപം ദൈവത്തിന്റെ ദൃഷ്ടിയിൽ നിന്ന് ഒരിക്കലും മാറിപ്പോയിരുന്നില്ല എന്നാണ് ഇതിൽനിന്നും നാം മനസ്സിലാക്കേണ്ടത്. അവരുടെ മാത്രമല്ല നാം ചെയ്യുന്ന ഓരോ പാപവും ദൈവമുമ്പാകെ നഗ്നവും മലർന്നുമായി കിടക്കുന്നു എന്നാകുന്നു ദൈവവചനം പറയുന്നത്.
യിസ്രായേൽ ദൈവത്തോട് പാപം ചെയ്തു. ദൈവം ആ പാപത്തെ കാണുകയും, അനുക്രമമായി ദൈവത്തിന്റെ ന്യായവിധി അവരുടെമേൽ വരികയും, ദൈവം അവരെ ഫെലിസ്ത്യരുടെ കൈയിൽ ഏല്പിക്കുകയും ചെയ്തു. പാപത്തിന് എതിരെയുള്ള ദൈവത്തിന്റെ ന്യായവിധിയിൽ നിന്ന് രക്ഷപ്പെടുവാൻ അവർക്ക് ഒരിക്കലും സാധിച്ചിരുന്നില്ല. ഒരു വിശ്വാസി ദൈവത്തിന്റെ ന്യായവിധി ക്ഷണിച്ചു വരുത്താതെ ഏതെങ്കിലും നിലയിൽ സുതാര്യമായി പാപം ചെയ്യുവാൻ സാധിക്കും എന്ന് ചിന്തിച്ചാൽ അവന് തെറ്റിപ്പോയി എന്ന് മനസ്സിലാക്കണം.
വലിയവനായ ദൈവം നമ്മുടെ ഓരോ പാപങ്ങളെയും സൂക്ഷ്മമായി
നിരീക്ഷിച്ച് കൊണ്ടാണിരിക്കുന്നത്.
ദൈവവചനം ആവർത്തിച്ചാവർത്തിച്ച് നമ്മെ പഠിപ്പിക്കുന്ന
ഒരു ആത്മീയപാഠം എന്താണന്ന് ചോദിച്ചാൽ, നമ്മുടെ എല്ലാ പാപങ്ങളും ദൈവമുമ്പാകെ നഗ്നവും
പരസ്യവുമായി തന്നെ കിടക്കുന്നു എന്നുള്ള സത്യമാണ്.
"എന്റെ ദൃഷ്ടി അവരുടെ എല്ലാ വഴികളുടെയും മേൽ വെച്ചിരിക്കുന്നു, അവ എനിക്ക്
മറഞ്ഞ് കിടക്കുന്നില്ല, അവരുടെ അകൃത്യം
എന്റെ കണ്ണിന് ഗുപ്തം ആയിരിക്കുന്നതും ഇല്ല" എന്നത്രേ യിരെമ്യാവ് 16.17 ൽ നാം വായിക്കുന്നത്.
യോശുവയുടെ പുസ്തകം വായിക്കുമ്പോൾ ആഖാന്റെ പാപത്തെ സംബന്ധിച്ച് യോശുവ പറയുന്നത് ഇങ്ങനെയാണ്.. ''നീ ഞങ്ങളെ വലച്ചത് എന്തിന്? യഹോവ ഇന്നു നിന്നെ വലയ്ക്കും" (യോശുവ 7:25) പാപത്തെ കണ്ടെത്തേണ്ട സമയത്തും, കാലത്തും ഞാനും നിങ്ങളും പാപത്തെ കണ്ടെത്തുന്നില്ലെങ്കിൽ, നിശ്ചയമായും പാപം നമ്മളെ കണ്ടെത്തുന്ന ഒരു സമയം ഈ ഭൂമിയിൽ വെച്ച് തന്നെ ഉണ്ടായിരിക്കുമെന്ന് വിശുദ്ധ ബൈബിളിലെ പല സംഭവങ്ങളും നമ്മെ അനുസ്മരിപ്പിക്കുന്നു. പാപത്തോടുള്ള നമ്മുടെ മൃദുവായ ഏത് സമീപനവും വളരെ ഗൗരവത്തോടെ മാത്രം കാണേണ്ട ഒരു വിഷയമാണ്.
ദൈവം നമ്മുടെ ഓരോ പാപത്തെയും കണ്ടു കൊണ്ടിരിക്കുന്നു. തക്കസമയത്ത് അവിടുന്ന് അത് വെളിപ്പെടുത്തും. പാപം ചെയ്തശേഷം ആരും കണ്ടില്ല എന്നുള്ള നിലയിൽ തന്റെ അരമനയിൽ സ്വസ്ഥമായി താമസിച്ചവനായിരുന്നു ദാവീദ് രാജാവ്. എന്നാൽ ദൈവം ആ പാപത്തെ കാണുകയും തന്റെ പ്രവാചകനായ നാഥാനെ അയച്ചു അവനെ അത് ഓർമ്മപ്പെടുത്തുകയും ചെയ്തു.
ഞാൻ ചെയ്ത പാപം ആരും കണ്ടില്ലല്ലോ, ആരും അറിഞ്ഞില്ലല്ലോ
എന്നോർത്ത് ആശ്വസിക്കുക ആയിരിക്കാം പലരും. എന്നാൽ ദൈവം അത് വളരെ വ്യക്തമായി കാണുന്നുണ്ട്. "എല്ലായിപ്പോഴും അവന്റെ കണ്ണുകൾ ദർശിക്കുന്നു" എന്നാണ് സങ്കീർത്തനത്തിൽ നാം വായിക്കുന്നത്. "അവന്റെ കണ്ണുകൾ മനുഷ്യപുത്രന്മാരെ ശോധന ചെയ്യുന്നു" എന്ന് പതിനൊന്നാം സങ്കീർത്തനത്തിലും
നാം വായിക്കുന്നുണ്ട്. അതെ എന്റെയും നിങ്ങളുടെയും
ജീവിതത്തിലെ, മനസ്സിലെ, നിരൂപണങ്ങളെ, പ്രവർത്തികളെ ദൂരത്തിരുന്ന് ശോധന ചെയ്യുന്നവനാണ് നമ്മുടെ ദൈവം. മനസ്സിലാക്കിക്കൊള്ളുക, ദൈവത്തെ കബളിപ്പിക്കുവാൻ
ആർക്കും സാധിക്കയില്ല.
ദൈവം നമ്മുടെ അകൃത്യങ്ങൾ എല്ലാം കാണുന്നു എന്ന് നാം
ചിന്തിക്കുമ്പോൾ, മറ്റൊരു കാര്യം കൂടെ മനസ്സിലാക്കണം. അതായത്, നാം പ്രവർത്തി പദത്തിൽ കൊണ്ടുവരുന്നവ മാത്രമല്ല
നമ്മുടെ ഹൃദയത്തിലെ നിരൂപണങ്ങളും ദൂരത്തുനിന്ന് ഗ്രഹിച്ച് അറിയുന്നവനാണ് സർവ്വജ്ഞാനിയായ
ദൈവം.
(സങ്കീർത്തനം 139: 2 )
ഹൃദയത്തിലെ അശുദ്ധ ചിന്തകളെ താലോലിക്കുന്ന ഏതു മനുഷ്യനും മനസ്സിലാക്കേണ്ട ഒരു സത്യം, നമ്മുടെ ഓരോ ദുഷ്ടചിന്തകൾക്കും തക്കതായ ശിക്ഷ ദൈവത്തിൽ നിന്നു തന്നേ ലഭിച്ചേ മതിയാവൂ എന്നാണ്. ഒരു നിലയിലും ഞാൻ കണ്ടില്ല, അറിഞ്ഞില്ല, എന്ന് പറഞ്ഞ് രക്ഷപെടുവാൻ എനിക്കും നിങ്ങൾക്കും ആർക്കും സാധിക്കയില്ല. ഏതൊരു ദൈവപൈതലിന്റെയും ചിന്തകൾ ദൈവമുമ്പാകെ നിർമ്മലവും വിശുദ്ധവും ആയിരിക്കേണ്ടതാണ്. എല്ലാ പാപപ്രവർത്തികളും ആദ്യമേ ഉണ്ടാകുന്നത് നമ്മുടെ ചിന്തയിലാണ്. ചിന്തയിൽ രൂപംകൊള്ളുന്ന പാപമാണ് പിന്നീട് പ്രവർത്തിപദത്തിൽ എത്തിച്ചേരുന്നത്. ഇത് ജീവിതത്തിൽ അനുഭവിച്ചറിഞ്ഞ ദാവീദ് രാജാവ് ഇപ്രകാരം പ്രാർത്ഥിച്ചു. "ദൈവമേ നിർമ്മലമായ ഒരു ഹൃദയം എന്നിൽ സൃഷ്ടിച്ച് സ്ഥിരതയുള്ള ഒരു ആത്മാവിനെ എന്നിൽ പുതുക്കേണമേ, എന്നെ നന്നായി കഴുകണമേ."
പ്രിയ വിശ്വാസിയെ നിന്റെ ജീവിതത്തിലും പ്രവർത്തിയിലും മാത്രമല്ല ചിന്തയിലും നിരൂപണത്തിലും നീ പാപം ചെയ്തു പോയെങ്കിൽ ദൈവസന്നിധിയിൽ നിരപ്പ് പ്രാപിക്കുകയും നിർമ്മലമായ ഒരു ഹൃദയസ്ഥിതി നേടിയെടുക്കുകയും ചെയ്യേണ്ടത് വിശുദ്ധജീവിതത്തിന് അത്യന്താപേക്ഷിതമാണ്. അശുദ്ധ ചിന്തകൾ വസിക്കുന്ന ഹൃദയത്തിൽ വസിക്കുവാൻ ഒരിക്കലും ദൈവത്തിന് സാദ്ധ്യമല്ല, അത് ദൈവം ആഗ്രഹിക്കുന്നുമില്ല. 'യഹോവേ വിശുദ്ധി നിന്റെ ആലയത്തിന് എന്നേക്കും ഉചിതം തന്നെ' എന്നത്രേ നാം തിരുവചനത്തിൽ വായിക്കുന്നത്.
ചിലപ്പോഴെങ്കിലും ഭക്തരായ ആളുകൾ പോലും, തങ്ങളുടെ പ്രവർത്തികളിൽ എന്തെങ്കിലും തിന്മ ഉള്ളതായി അവർ ചിന്തിക്കുന്നില്ല. എങ്കിൽ തന്നെയും ദൈവമേ എന്റെ ഹൃദയത്തിലെ അശുദ്ധിയെ അവിടുന്ന് ക്ഷമിക്കണമെ എന്ന് പലപ്പോഴും പ്രാർത്ഥിക്കാറുണ്ട്.
കേവലം വാക്കുകളിൽ മാത്രമല്ല ഹൃദയത്തിന്റെ അവസ്ഥയിലും
ശുദ്ധിയുള്ളവനായിരിക്കുവാനാണ് സങ്കീർത്തനക്കാരൻ ആഗ്രഹിച്ചത്. അതുകൊണ്ട് അദ്ദേഹം ഇങ്ങനെ പ്രാർത്ഥിച്ചു: "യഹോവേ, എന്റെ വായിലെ വാക്കുകളും
എന്റെ ഹൃദയത്തിലെ ധ്യാനവും അങ്ങേയ്ക്ക് പ്രസാദകരമായിരിക്കുമാറാകട്ടെ!" (സങ്കീർത്തനം 19 :14)
ദൈവം നമ്മെ എല്ലായ്പ്പോഴും കണ്ടുകൊണ്ടിരിക്കുന്നു എന്നുള്ള ചിന്ത, വാസ്തവത്തിൽ എത്ര ഭയ ഭക്തിയോടെ ദൈവമുമ്പാകെ ജീവിക്കുവാൻ നമ്മെ പ്രാപ്തിപ്പെടുത്തും എന്നുള്ളത് ഏറെ ചിന്തിക്കേണ്ട കാര്യമാണ്. ആരെങ്കിലുമൊക്കെ നമ്മെ നിരീക്ഷിക്കുന്നു എന്ന് വന്നാൽ അവരുടെ മുമ്പാകെ എത്രയും കരുതൽ ഉള്ളവരായി ജീവിക്കാനാണ് ഞാനും നിങ്ങളും പരിശ്രമിക്കുന്നത് എന്നാൽ നമ്മളെ എപ്പോഴും ശ്രദ്ധിക്കുന്ന ദൈവമുമ്പാകെ, അത്രയും ഗൗരവത്തോടെ നമ്മെത്തന്നെ സൂക്ഷിക്കുവാൻ പലപ്പോഴും ഞാനും നിങ്ങളും മറന്നു പോകുന്നു എന്നത് മറ്റൊരു യാഥാർത്ഥ്യം!
ദൈവം നമ്മെ എപ്പോഴും കണ്ടുകൊണ്ടിരിക്കുന്നു എന്നുള്ള സന്ദേശം പാപം ചെയ്യുന്ന പാപിയെ സംബന്ധിച്ചിടത്തോളം ഒരു മുന്നറിയിപ്പും, വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്റെ ആത്മീയ ജീവിതത്തിന് ഒരു പ്രചോദനവുമാണ്.
ദൈവം മനുഷ്യന്റെ ദോഷ പ്രവർത്തികളെ മാത്രമല്ല അവന്റെ നന്മയേയും,നന്മ പ്രവർത്തികളെയും വ്യക്തമായി നോക്കുകയും കാണുകയും ചെയ്യുന്നവനാണ്.
ഇതുവരെ തികച്ചും രഹസ്യമായ മണ്ഡലത്തിൽ താൻ ചെയ്ത കാര്യങ്ങൾ, ദൈവമുമ്പാകെ നീതി ഉള്ളതും വിശ്വസ്തവും വെടിപ്പുള്ളതുമായിരുന്നു എന്ന് വെളിപ്പെടുമ്പോൾ, വാസ്തവത്തിൽ അവൻ അത്ഭുത സ്തബ്ദനായി തീരും. കാരണം നാം പോലും ഒരുപക്ഷേ മറന്നുപോയ നമ്മുടെ നല്ല പ്രവർത്തികൾ ഓർത്തിരുന്ന് നമുക്ക് പ്രതിഫലം തരുന്നവനാണ് നമ്മുടെ വാഴ്ത്തപ്പെട്ട കർത്താവ്. ദൈവ ദൈവസന്നിധിയിൽ വരുമ്പോൾ, പരസ്യമായി മറ്റുള്ളവരുടെ മുമ്പിൽ നാം എപ്രകാരം പ്രവർത്തിച്ചുവോ, അതുപോലെതന്നെ അവിടുന്ന് തുല്യപ്രാധാന്യം കല്പിക്കുന്ന ഒന്നാണ് ആരും അറിയാത്ത നമ്മുടെ രഹസ്യജീവിതവും.
അതുകൊണ്ട്
ഈ കാര്യം എപ്പോഴും ഓർമ്മയിൽ വെച്ചുകൊള്ളുക. തീർച്ചയായും ദൈവത്തിന് പ്രസാദകരമായ
ഒരു അനുഗ്രഹീത ക്രിസ്തീയ ജീവിതം നയിക്കുവാൻ നമുക്ക് സാധിക്കും. ദൈവം നമ്മെ അനുഗ്രഹിക്കുമാറാകട്ടെ.
ക്രിസ്തുവിൽ നിങ്ങളുടെ
E. S. Thomas

Comments
Post a Comment