അപ്പൊസ്തലപ്രവർത്തികളുടെ പുസ്തകത്തിൽ ശിമോൻ എന്നു പേരുള്ള ഒരു മനുഷ്യനെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. അവൻ ശമര്യയിൽ പാർത്തു ആഭിചാരം ചെയ്തു, താൻ ഒരു മഹാൻ എന്ന് പറഞ്ഞു ആളുകളെ വിറപ്പിച്ചു പോന്നിരുന്നു. ആ സമയംഫിലിപ്പോസ് ശമര്യയിൽ വലിയ അടയാളങ്ങളും വീര്യപ്രവർത്തികളും ചെയ്തുകൊണ്ട് സുവിശേഷത്തെ ഉറപ്പിച്ചു കൊണ്ടിരുന്നു.
ഫിലിപ്പോസ് പലരുടെയും മേൽ കൈവയ്ക്കുന്നതും, കൈ വയ്ക്കപ്പെടുന്നവർക്കു പരിശുദ്ധാത്മാവ് ലഭിക്കുന്നതും, പല വീര്യപ്രവർത്തികൾ ചെയ്യുന്നതും, അനേകർ അവനോടു ചേർന്ന്
വരുന്നതും ഒക്കെ കണ്ട ശിമോൻ സ്നാനപ്പെടുവാൻ തീരുമാനം എടുത്തു. ഇവിടെ എടുത്തു പറയേണ്ട കാര്യം സ്നാനപ്പെടേണ്ടതിന് ഇവനെ ആരും നിർബന്ധിച്ചില്ല എന്നതാണ്. (എന്നാൽ ഇന്നത്തെ ഭൂരിപക്ഷ സ്നാനങ്ങളും എങ്ങനെയാണ് നടക്കുന്നത് എന്ന് ദൈവമക്കളായ നാം ഓരോരുത്തരും ഒന്ന് ചിന്തിക്കുന്നത് നന്നായിരിക്കും). സ്നാനപ്പെടുവാൻ അവൻ ബദ്ധപ്പെട്ടതു നല്ല ഉദ്ദേശ്യത്തോടെ അല്ലായിരുന്നു. അവന്റെ ലക്ഷ്യം ധനസമ്പാദനമായിരുന്നു….!
താമസിയാതെ അവൻ സ്നാനപ്പെട്ടു.
താമസംവിന, അവൻ കുറെ പൈസയുമായി അപ്പൊസ്തലന്മാരെ (പത്രൊസിനെയും, യോഹന്നാനെയും) സമീപിച്ചു. "ഞാൻ ഒരുത്തൻ്റെ മേൽ കൈ വച്ചാൽ അവനു പരിശുദ്ധാത്മാവു ലഭിക്കുവാൻ തക്കവണ്ണം ഈ അധികാരം എനിക്കും തരേണം" എന്ന് പറഞ്ഞു. പത്രൊസ് അവനോട് : "ദൈവത്തിൻ്റെ ദാനം പണത്തിനു വാങ്ങിക്കൊള്ളാം എന്നു നീ നിരൂപിക്കകൊണ്ടു നിൻ്റെ പണം നിന്നോടുകൂടെ നശിച്ചുപോകട്ടെ. നിൻ്റെ ഹൃദയം ദൈവസന്നിധിയിൽ നേരുള്ളതല്ലായ്കകൊണ്ട് ഈ കാര്യത്തിൽ നിനക്കു പങ്കും ഓഹരി യുമില്ല. നീ ഈ വഷളത്വം വിട്ടു മാനസാന്തരപ്പെട്ടു കർത്താവിനോടു പ്രാർത്ഥിക്കുക; പക്ഷെ നിന്റെ ഹൃദയത്തിലെ നിരൂപണം ക്ഷമിച്ചു കിട്ടുമായിരിക്കും. നീ കൈപ്പുള്ള പകയിലും അനീതിയുടെ ബന്ധനത്തിലും അകപ്പെട്ടിരിക്കുന്നു, എന്ന് ഞാൻ കാണുന്നു". എന്ന് പറഞ്ഞു.
(അപ്പൊ. പ്രവർത്തികൾ 8: 19 - 23). ദൈവാത്മശക്തി അത്യന്തം പ്രബലമായ ആ കാലത്ത് ഗുണപ്പെടാത്ത ഒരുവൻ സ്നാനം ഏല്ക്കുവാൻ തയ്യാറായെങ്കിൽ നാം ജീവിക്കുന്ന ഈ കാലത്തും ആരും അതിനു മടിക്കയില്ല.
34 വർഷം മുമ്പ് ഞങ്ങൾ കർണ്ണാടകയിൽ ആയിരിക്കുന്ന കാലം ഞങ്ങളുടെ അയൽവാസിയായി ഒരു ചെറുപ്പക്കാരനും കുടുംബവും ഉണ്ടായിരുന്നു. സകല തോന്ന്യവാസവും ജീവിതത്തിൽ ഉണ്ടായിരുന്ന ഒരു യുവാവ്. ഒരു ദിവസം അദ്ദേഹം തന്റെ ഭാര്യയെ എന്റെ അടുക്കൽ അയച്ചു തനിക്കു സ്നാനം ഏല്ക്കുവാൻ താല്പര്യം ഉണ്ടെന്നു അറിയിച്ചു. 'ആ കാര്യം എന്താണ് അദ്ദേഹം നേരിട്ട് എന്നോട് പറയാത്തത്' എന്ന് ഞാൻ ചോദിച്ചതിന്, പുള്ളിക്ക് പറയാൻ നാണം ആയതു കൊണ്ടാണ് എന്ന് അവർ പറഞ്ഞു.
ഏതായാലും ഈ കാര്യം ഞാൻ സഭയിലെ സീനിയർ ഉപദേശിയോട് പറയുകയും ഞങ്ങൾ ഒരുമിച്ചു ഇദ്ദേഹത്തെ കാണുവാൻ തീരുമാനിക്കയും ചെയ്തു.
ഞങ്ങൾ ചെന്നത് സാധാരണ വിസിറ്റിങ് സമയത്തു ആയിരുന്നില്ല. ഏതായാലും ചെല്ലുമ്പോൾ കണ്ട കാഴ്ച 3X ന്റെ ഒരു റംബോട്ടിലും, ഒരു ഗ്ലാസും കുറെ മിക്ച്ചറുമായി കക്ഷി ഇരുന്നു ശാപ്പിടുന്ന രംഗമാണ്.
എങ്കിലും കയറി ഇരിക്കാൻ പറഞ്ഞപ്രകാരം ഞങ്ങൾ കയറി ഇരുന്നു. തുടർന്ന് സീനിയർ ഉപദേശി (അദ്ദേഹം ഞാൻ അപ്പോൾ താമസിക്കുന്ന സ്ഥലത്തിന് രണ്ടു കിലോമീറ്റർ അകലെ ജനിച്ചു വളർത്തപ്പെട്ട ഒരു വ്യക്തിയാണ്). മെല്ലെ സുവിശേഷം പറയാൻ തുടങ്ങി. 'മദ്യപാനം ചെയ്യുന്ന ഒരാളെ എങ്ങനെ സ്നാനപ്പെടുത്തും? അത് തെറ്റാണല്ലോ' എന്ന് പറഞ്ഞപ്പോൾ; 'ഒരു കച്ചവടത്തിൽ വന്ന പാളിച്ചയിലെ മനോവിഷമം മാറ്റാൻ ചെയ്തതാണ് മേലിൽ ചെയ്യില്ല' എന്നൊക്കെ പറഞ്ഞു. ഏതായാലും ചർച്ചിൽ കുറെ നാൾ വന്നു സംബന്ധിക്ക് എന്ന് പറഞ്ഞു ഞങ്ങൾ തിരികെ പോന്നു. അടുത്ത ആഴ്ച മുതൽ കക്ഷി യോഗത്തിന് ഹാജരായി, വലിയ ഉത്സാഹം...!
രണ്ടു മാസം യോഗത്തിന് വന്ന ശേഷം ഒരു ദിവസം സ്നാനത്തിനു സാക്ഷ്യം പറഞ്ഞു. അന്ന് വൈകിട്ട് ഇദ്ദേഹം ഞങ്ങളെ രണ്ടു പേരെയും സന്ദർശിച്ചു ഒരു 15000/ രൂപ വായ്പ ചോദിച്ചു. അന്ന് അൻപതു പൈസ കൊടുത്താൽ ഒരു കിലോ മുന്തിരി അവിടെ കിട്ടുന്ന കാലമായിരുന്നു. എങ്ങനെ കൊടുക്കാൻ..! ഒരുവിധത്തിൽ ഞങ്ങൾ പറഞ്ഞൊഴിഞ്ഞു ഒരു 1000/രൂപ കൊടുത്തു വിട്ടു.
പിറ്റേ ഞായറാഴ്ച ഇദ്ദേഹം സഭയിൽ വന്നത് വേറെ രണ്ടാളെ കൂട്ടിക്കൊണ്ടായിരുന്നു. ബാക്കി കാര്യങ്ങൾ ഇവിടെ എഴുതാൻ എനിക്ക് പ്രയാസമുണ്ട്. ഇദ്ദേഹം സ്നാനപ്പെടുവാൻ ഉദ്ദേശിച്ചത് ആത്മീക കാഴ്ചപ്പാടു കൊണ്ടൊന്നുമല്ലായിരുന്നു. മനസ്സിൽ വേറെ ചില മ്ലേച്ഛമായ ഉദ്ദേശ്യം ഉണ്ടായിരുന്നു.
ശിമോന്റെ ഉദ്ദേശ്യവും ദൈവീകമോ, ആത്മീകമോ ഒന്നുമായിരുന്നില്ല, കേവലം പഴയ പണി പുതിയ ലേബലിൽ തുടരുക എന്നതായിരുന്നു….!
പ്രിയരെ ഒരുവൻ സ്നാനപ്പെടേണ്ടത് അവൻ ശരിയായി രക്ഷിക്കപ്പെട്ട് രക്ഷാ നിർണ്ണയമുണ്ടായ ശേഷമാണ്. അല്ലാതെ മറ്റു തെറ്റായ ഉദ്ദേശ്യത്തോടെ ആയിരിക്കരുത്.
മുമ്പൊരിക്കൽ എനിക്കറിയാവുന്ന ഒരു വഴക്കാളി ഒരു സഭയിൽ ഉണ്ടായിരുന്നു. തൊട്ടതിനെല്ലാം വഴക്കുണ്ടാക്കും. ഒടുവിൽ അയാൾ തീർന്നതും ഒരു വഴക്ക് നിമിത്തം ആയിരുന്നു. യാതൊരു ആത്‌മീയവും ഇല്ലാത്ത ഇദ്ദേഹത്തെ ചില പരിഗണനയുടെ വെളിച്ചത്തിൽ ആ സഭ സ്നാനപ്പെടുത്തി. ഇതേതുടർന്ന് ഇദ്ദേഹം സഭയുടെ എല്ലാ ആലോചന യോഗങ്ങൾക്കും ഏറ്റവും കൂടുതൽ സംസാരിക്കുന്ന ആളായി മാറി. ഉപദേശിക്കും, മൂപ്പന്മാർക്കും എല്ലാം എതിരെ എപ്പോഴും സംസാരിക്കുക എന്നതായിരുന്നു ഇയാളുടെ ലക്ഷ്യം. ഇയാൾ സ്നാനപ്പെട്ടതു ദൈവ മഹത്വത്തിനോ, തൻ്റെ ആത്മരക്ഷക്കോ വേണ്ടി ആയിരുന്നില്ല…..!ഏതായാലും ദൈവത്തിനു സഹിക്കാൻ വയ്യാത്ത ഒരു സമയം വന്നു. ദൈവം ഒരടി കൊടുത്തു ആളിന്റെ കഥയും കഴിഞ്ഞു.
ഇന്ന് നമ്മുടെ സമൂഹങ്ങളിൽ രക്ഷിക്കപ്പെട്ട പിതാക്കന്മാരുടെ പിൻ തലമുറകളിൽപ്പെട്ട ആളുകളാണ് ഒരു പ്രത്യേക പ്രായത്തിൽ സ്നാനപ്പെടുന്നത്. അവർ ശരിയായി രക്ഷിക്കപ്പെട്ടവരാണോ? രഹസ്യജീവിതത്തിൽ മലിനമായ മദ്യപാനം, വെറിക്കൂത്തു, പരസ്ത്രീ സംഗമം, മറ്റു മാലിന്യതകൾ ഇതൊക്കെ ഉള്ളവരാണോ? ഇതൊന്നും സഭകൾ നോക്കാറില്ല.
പുറത്തു നിന്ന് ഒരാൾ വന്നാൽ ഒരുപാട് ഉപാധികൾ പറയും എന്നാൽ,അകത്തുള്ളവരുടെ കാര്യത്തിൽ ഈ ശ്രദ്ധകാണിക്കാറില്ല. ഫലമോ, സഭകൾ സ്നാനപ്പെട്ട പാപികളെക്കൊണ്ട് നിറയുന്നു. യഥാർത്ഥത്തിൽ രക്ഷിക്കപ്പെട്ടവർ ചുരുക്കം.
ഇനിയും ഒരുവൻ രക്ഷിക്കപ്പെട്ടതാണോ എന്ന് എങ്ങനെയാണ് അറിയുക. ആദ്യത്തെ അടയാളം അവൻ ദൈവ വചനത്തിനു കീഴ്പ്പെടുകയും, വിശുദ്ധ ജീവിതം ഉള്ളവനായിരിക്കുകയും ചെയ്യും.
ജീവിതത്തിന്റെ ഏതെങ്കിലും മണ്ഡലത്തിൽ ഒരേ പാപം അത് മദ്യപാനമോ, മറ്റു എന്തുമോ ആകട്ടെ അതു തുടർന്നു കൊണ്ടേയിരിക്കുന്നുവെങ്കിൽ അവൻ യഥാർത്ഥത്തിൽ രക്ഷിക്കപ്പെട്ടവൻ അല്ല എന്ന് നമുക്ക് മനസ്സിലാക്കുവാൻ കഴിയും.
ഒരു പ്രത്യേക പ്രായം ആകുമ്പോൾ വിവാഹം കഴിക്കുവാൻ വേണ്ടി സ്നാനപ്പെട്ട പലരുമുണ്ട്. അങ്ങനെ മദ്യപാനികളും, വഷളന്മാരുമായ ചെറുപ്പക്കാരുടെ കൈയിൽ അകപ്പെട്ടു ദുഃഖം കടിച്ചമർത്തി കഴിഞ്ഞു കൂടുന്ന പല സഹോദരിമാരെ അറിയാം. ചിലരൊക്കെ അവരുടെ സങ്കടങ്ങൾ പറഞ്ഞിട്ടുണ്ട്.
ഒരു കാര്യം പ്രസ്താവിച്ചുകൊണ്ടു ഈ ലേഖനം ഞാൻ ഇവിടെ അവസാനിപ്പിക്കട്ടെ. സ്നാനപ്പെടാത്തതിന്റെ പേരിൽ ആരും സ്വർഗ്ഗത്തിൽ പോകാതിരിക്കയില്ല, അതിനു രക്ഷിക്കപ്പെട്ടാൽ മാത്രം മതി. എന്നാൽ, സ്നാനപ്പെട്ടിട്ടും നരകത്തിനവകാശിയായ രക്ഷിക്കപ്പെടാത്തവരുടെ കാര്യമാണ് കഷ്ടം…..!!
രക്ഷിക്കപ്പെട്ടവർ സ്നാനപ്പെടണം അല്ലാത്തവർ സ്നാനപ്പെട്ടാൽ ഉണങ്ങിയ കന്നിൻ ചാണകം കുതിർന്നാൽ ഉള്ള സ്ഥിതിയാണ്. ഇന്നത്തെ പല സഭകളുടെയും നാറ്റത്തിനു കാരണം ഇതുപോലുള്ള കുതിർന്ന പാപികൾ ആണ്.
ഒരു വിശുദ്ധ ജീവിതത്തിനും, സമർപ്പണ ജീവിതത്തിനും വേണ്ടിയുള്ള അപേക്ഷയാണ് സ്നാനം. വേറെ ഏത് ലക്ഷ്യത്തിനു വേണ്ടി ആയാലും അത് ശാപത്തിനു മാത്രമേ ഉപകരിക്കുകയുള്ളൂ.
അതുകൊണ്ട് ദൈവ സഭകളിൽ സ്നാനപ്പെടുന്ന ഏവരും തങ്ങൾ വാസ്തവമായി രക്ഷിക്കപ്പെട്ടവരാണോ എന്ന് ആത്മശോധന ചെയ്യേണ്ടത് അനിവാര്യമാണ്.
രക്ഷിക്കപ്പെട്ടവർ എല്ലാവരും സ്വർഗ്ഗത്തിൽ ഉണ്ടാകും, സ്നാനപ്പെട്ട പാപികളോ നരകത്തിലും….!!!
ക്രിസ്തുവിൽ നിങ്ങളുടെ
Bro. E. S. Thomas

Comments
Post a Comment