ജീവിതത്തിന്റെ എല്ലാ വശങ്ങളിലും നമുക്ക് മാതൃക ആവശ്യമാണ്. പെന്തക്കോസ്ത് ലോകത്തെ ഇത്രമാത്രം താഴ്ന്ന നിലവാരത്തിലേക്ക് കൂട്ടിക്കൊണ്ടുപോയത് ഒരർത്ഥത്തിൽ മുഖംമൂടി ധരിച്ച കപട ഭക്തരാണ്. ആരോടാണ് ഇവർ മത്സരിക്കുന്നത്? വിശ്വാസികളോടോ? പാസ്റ്റർമാരോടോ? സഭകളോടോ? അതോ തമ്മിൽ തമ്മിലോ? ദൈവവചനത്തെ ആധികാരികമായി പഠിക്കാതെ സകലതും പ്രാർത്ഥനകൊണ്ട് മാത്രം വിവക്ഷിക്കുകയും വിശദീകരിക്കുകയും ചെയ്യുക എന്നത് എത്രമാത്രം ശരിയാണ്. തികച്ചും തെറ്റിദ്ധരിപ്പിക്കലല്ലേ ഇപ്പോൾ നടക്കുന്നത്. ഇന്നത്തെ സോഷ്യൽ മീഡിയ വേണ്ടതുപോലെ ഉപയോഗിക്കാതെ ലഭ്യമായ സ്വാതന്ത്ര്യം ദുർവിനിയോഗം ചെയ്യുന്ന കാഴ്ചയാണ് ഫേസ് ബുക്കിൽകൂടി നാം കണ്ടുകൊണ്ടിരിക്കുന്നത് .
1990 - 2000 കാലഘട്ടത്തോടുകൂടി ആത്മീയതയുടെ നല്ല നാളുകൾ കഴിഞ്ഞു. പുരോഹിതന്മാർ ബഹുമാന്യരായിരുന്നു, സമൂഹത്തിൽ മാനിക്കപ്പെടുന്നവരായിരുന്നു. എന്നാൽ ഇന്ന് സ്ഥിതിവിശേഷങ്ങൾ പാടേമാറി. സകലരും ശുശ്രൂഷകരും പുരോഹിതരുമായി മാറിയിരിക്കുന്നു. അതിന് ഉപോദ്ബലകമായി ഒരു വാക്യം ബൈബിളിൽ നിന്നും എടുക്കും. പത്രോസിന്റെ ലേഖനം; രാജകീയ പുരോഹിത വർഗ്ഗം. സ്ത്രീകൾ ലൈവ് വരുന്നത് കാണുമ്പോൾ ശരിക്കും ഒരു മത്സരം നടത്തുന്ന പ്രതീതിയാണ്. ചിലർ ലൈവിൽ അന്യഭാഷയുടെ ആദ്യാക്ഷരം മുതൽ പഠിപ്പിക്കുന്നത് കാണാം. പ്രാർത്ഥിക്കാൻ എത്രയോ അവസരങ്ങൾ ലഭിച്ചിട്ടും അറയിൽ കടന്നു രഹസ്യത്തിൽ കാണുന്ന പിതാവിനോട് പ്രാർത്ഥിക്കാതെ പൊതുജനം കാൺകെ പരസ്യമായി പ്രാർത്ഥിക്കുകയും പ്രസംഗിക്കുകയും ചെയ്യുന്ന സഹോദരിമാരുടെ ചേഷ്ടകളെ ലോകവിമർശകർ കേവലം കോമാളിത്തരമാക്കി മാറ്റി. നന്നായി ഭരിക്കുന്ന മൂപ്പന്മാരെ, പ്രത്യേകം വചനത്തിലും ഉപദേശത്തിലും അധ്വാനിക്കുന്നവരെ ഇരട്ടി മാനത്തിനു യോഗ്യരായി എണ്ണുക.
ക്രിസ്തുവിന്റെ സുവിശേഷം ഇത്രമാത്രം അഭക്തിയോടെ വിശദീകരിക്കുകയും ആവശ്യമില്ലാതെ മറുപടിക്കായി ഉപയോഗിക്കുകയും ചെയ്യുന്ന ഒരു കൂട്ടർ ഉണ്ടെങ്കിൽ അത് ഈ ന്യൂജൻ പെന്തക്കോസ്തരാണ് എന്നതിൽ സംശയമില്ല. പാരമ്പര്യ വാദങ്ങളെ ശക്തിയുക്തം എതിർത്തുകൊണ്ട് ദൈവഭക്തിക്ക് മാനം വരുത്തിയ പഴയകാല വ്യക്തിജീവിതങ്ങളെ പുതു വിശ്വാസികൾ മറന്നാലും കാലം മറക്കില്ല.
എന്നാൽ പാരമ്പര്യ ആരാധനാ രീതികളിൽ അവലംബിക്കുന്ന കർമ്മങ്ങൾ പലപ്പോഴും വ്യക്തികൾ ഭക്തിയെ സൃഷ്ടിക്കുന്നുണ്ട്. എന്നാൽ വചനത്തിന്റെ പൊരുളുകൾ അല്പം കൂടുതൽ മനസിലാക്കിയ പുതിയ നിയമ വിശ്വാസികൾക്ക് ക്രിസ്തു തന്റെ സ്നേഹിതനും തന്റെ ഇഷ്ട്ടങ്ങൾക്കു മാത്രം വില കല്പിക്കുന്നവനും മാത്രമാണ്. ‛നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പത്ഥ്യവചനവും ഭക്തിക്കൊത്ത ഉപദേശവും അനുസരിക്കാതെ അന്യഥാ ഉപദേശിക്കുന്നവൻ ഒന്നും തിരിച്ചറിയാതെ തർക്കത്തിന്റെയും വാഗ്വാദത്തിന്റെയും ഭ്രാന്ത് പിടിച്ചു ചീർത്തിരിക്കുന്നു’ (1 തിമോ 6 :3 ,4 ).
ഈ പെന്തക്കോസ്തു പുതിയ വിശ്വാസികൾക്കു ചില ചോദ്യങ്ങൾ ദൈവത്തോട് ചോദിക്കാനുമുണ്ട് .* ദൈവം ഉണ്ടെങ്കിൽ അവൻ എന്തുകൊണ്ട് ഇത്രമാത്രം കഷ്ടതകൾ അനുഭവിക്കുന്നു?
* നിരപരാധി എന്തുകൊണ്ട് കഷ്ടപ്പെടുന്നു?
* പിറവിയിലെ കുരുടനായി ജനിച്ചതെന്തുകൊണ്ട്? ആരാണ് പാപം ചെയ്തത്?
ഇവയുടെ എല്ലാത്തിന്റെയും ഉത്തരം അറിയില്ലെങ്കിലും നമ്മുടെ വിശ്വാസത്തെ ബലപ്പെടുത്തുന്ന ചില ഉത്തരങ്ങൾ ഉണ്ട്. അതാണ് ഒരു വിശ്വാസിയെ സംബന്ധിച്ച് വേണ്ടത്.
എന്നാൽ ഇന്നത്തെ ലൈവുകാർ എന്തൊക്കെയാണ് പ്രഘോഷിക്കുന്നതു? വാക്യത്തെ വിശദീകരിക്കുന്നതിനു പകരം വിളിച്ചുപറയുന്ന കാര്യങ്ങൾ എത്രമാത്രം പരിഹാസ്യമാണെന്നു ശ്രദ്ധിക്കുന്നവർക്കു മനസിലാകും. ചില സഹോദരിമാരുടെ കാര്യം പിന്നെ പറയുകയും വേണ്ട. ആരോടാണ് ഇവർക്കെല്ലാം മത്സരമുള്ളത്? ഈ ഒരു ഗ്രൂപ്പ് അല്ലാതെ, ആൺപെൺ ഭേദമില്ലാതെ ഇതിനായി ഇറങ്ങി പുറപ്പെട്ടിരിക്കുന്ന മറ്റേതെങ്കിലും ഗ്രൂപ്പുകളെ നമുക്ക് കാണാൻ കഴിയുമോ? ഇവരുടെ ഈ ലൈവ് പ്രോഗ്രാമുകൾ കൊണ്ട് എന്ത് പ്രയോജനം ആണ് ഇവിടെ ലഭിക്കുന്നത്?
പ്രാഗൽഭ്യമുള്ള സഭാ ശുശ്രൂഷകന്മാരെ കുറിച്ചല്ല ഞാൻ പരാമർശിച്ചത്. ജീവിതം ഇല്ലാത്തവരുടെ പ്രസംഗങ്ങൾ സുവിശേഷവേലയ്ക്കു ഗുണത്തേക്കാൾ അധികം ദോഷം മാത്രമേ ചെയ്യുന്നുള്ളു.
യുവ തലമുറയെ, നിങ്ങളാണ് തീരുമാനിക്കേണ്ടത്. വിമർശനങ്ങളും വാഗ്വാദങ്ങളും ഒക്കെ ഉപേക്ഷിച്ചു സുവിശേഷവേല ആരാണ് ചെയ്യേണ്ടത്? എങ്ങനെയാണ് ക്രിസ്തുവിനായി മറ്റുള്ളവരെ നേടേണ്ടത് എന്ന് ദൈവത്തോടു തന്നെ ചോദിച്ചു മനസ്സിലാക്കി സുവിശേഷപ്രസംഗങ്ങൾ നടത്തിയാൽ പോരെ. അതോ കൂടുതൽ വ്യൂവേഴ്‌സിനെ നേടിയതുകൊണ്ടു ആത്മാവിനെ നേടി എന്നർത്ഥം വരുമോ? എന്തായാലും ഇനി വരാനിരിക്കുന്ന കാര്യങ്ങൾ കാത്തിരുന്ന് കാണുക തന്നെ, ശേഷം കാഴ്ചയിൽ .!!
അജി പനക്കച്ചേരി

Comments
Post a Comment