"നിങ്ങൾക്ക് എന്തുപറ്റി? തുണിയിൽ രക്തം ഉണ്ടല്ലോ? എന്താ സംഭവിച്ചത്? എന്തെങ്കിലും അപകടം പിണഞ്ഞോ?
അയാളുടെ കൈകൾ ചേർത്തു പിടിച്ചുകൊണ്ടു അവൾ കണ്ണുകളിലേക്ക്
ഉറ്റു നോക്കി. ശിമോൻ അവളുടെ മുഖത്തു നോക്കി പരിക്ഷീണനായി കുറച്ചു സമയം മുൻപ് നടന്ന കാര്യങ്ങൾ പറഞ്ഞു തുടങ്ങി…..
"വൈകുന്നേരം വയലിലെ പണിയും കഴിഞ്ഞ് ക്ഷീണിച്ചവശനായി ഞാൻ വീട്ടിലേക്കു മടങ്ങുന്ന സമയം ദൂരെ നിന്നും കുറെ ബഹളങ്ങളും, അട്ടഹാസങ്ങളും കേൾക്കാൻ തുടങ്ങി... കുറെ കൂടി മുൻപോട്ട് നടന്നപ്പോൾ അത് വ്യക്തമായി കേൾക്കുവാനും, കാണുവാനും സാധിച്ചു. കുറെ ജനങ്ങളും, പട്ടാളക്കാരും കൂടി മരക്കുരിശു ചുമന്നുകൊണ്ടു വരുന്ന ഒരു സാധു മനുഷ്യൻ്റെ പിന്നാലെ വരുന്നു. അവരിൽ ചിലർ വിളിച്ചു പറയുന്നു: ''യഹൂദന്മാരുടെ രാജാവ് എന്ന് സ്വയം പറയുന്ന, ദൈവപുത്രൻ എന്ന് ദൈവദൂഷണം പറയുന്ന ഇവനെ, ഈ നീചനെ കൊന്നു കളക" എന്നു മാത്രമല്ല; അവനെ പരിഹസിക്കുകയും, തുപ്പുകയും, ശപിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ആ ജനാവലി ഞാൻ നില്ക്കുന്ന സ്ഥലത്തേക്ക് അടുത്തു വന്നുകൊണ്ടിരുന്നു. ആ കാഴ്ച വളരെ ദയനീയമായിരുന്നു... ഭാരമേറിയ ആ മരക്കുരിശു ചുമക്കുവാൻ ത്രാണിയില്ലാതെ ആ മനഷ്യൻ ഇടക്കിടക്ക് വീഴുകയും വളരെ കഷ്ടപ്പെട്ട് എഴുന്നേല്ക്കുകയും ചെയ്യുന്നു… തൻ്റെ ശരീരമാസകലം ചോരയും, വിയർപ്പും, പൊടിയും നിറഞ്ഞിരിക്കുന്നു… കുരിശിൻ്റെ ഭാരം താങ്ങുവാൻ ശക്തിയില്ലാതെ താൻ വീഴുമ്പോൾ ഒരു ദാക്ഷണ്യവുമില്ലാതെ പട്ടാളക്കാർ ഇരുവശത്തു നിന്നും, പിറകിൽ നിന്നും ചാട്ടവാർ വീശി അടിക്കുന്നു... അടിയേറ്റ് അവൻ വീണ്ടും വീഴുന്നു... വല്ല വിധേനയും എഴുന്നേറ്റ് അവശനായി മെല്ലെ, മെല്ലെ നടന്നു നീങ്ങുമ്പോഴും താൻ ഒരക്ഷരവും ആരോടും പറഞ്ഞിരുന്നില്ല. ഭീതി ജനിപ്പിക്കുന്ന ഒരു കാഴ്ചയായിരുന്നു അത്. ഈ ജനക്കൂട്ടം ഞാൻ നില്ക്കുന്ന സ്ഥലത്തു എത്തിയപ്പോൾ ഒരു പട്ടാളക്കാരൻ വന്ന് മരക്കുരിശ് താങ്ങി കൊടുക്കുവാൻ എന്നെ നിർബ്ബന്ധിച്ചു". "അവർ നിങ്ങളെ അടിച്ചോ?" ഭാര്യ ഉത്കണ്ഠയോടു ചോദിച്ചു… " ഇല്ല". 'കുരിശിൻ്റെ പിൻഭാഗം താങ്ങി ആ മനുഷ്യനോടൊപ്പം എനിക്കും ഗോല്ഗോഥ വരെ പോകേണ്ടി വന്നു. യേശു എന്നാണ് ആ സാധു മനുഷ്യൻ്റെ പേര് എന്ന് ആ യാത്രയിൽ മനസ്സിലാക്കുവാൻ കഴിഞ്ഞു. അവനെ ചൊല്ലി കരഞ്ഞു കൊണ്ടു കുറെ സ്ത്രീകളും ഈ കൂട്ടത്തിൽ ഉണ്ടായിരുന്നു. അവരോട് തിരിഞ്ഞു നിന്നു കൊണ്ട് യേശു പറയുന്നതു കേട്ടു: “യെരൂശലേംപുത്രിമാരേ, എന്നെച്ചൊല്ലി കരയേണ്ടാ, നിങ്ങളെയും നിങ്ങളുടെ മക്കളെയും ചൊല്ലി കരവിൻ. മച്ചികളും പ്രസവിക്കാത്ത ഉദരങ്ങളും കുടിപ്പിക്കാത്ത മുലകളും ഭാഗ്യമുള്ളവ എന്നു പറയുന്ന കാലം വരുന്നു.അന്നു മലകളോടു: ഞങ്ങളുടെ മേൽ വീഴുവിൻ എന്നും കുന്നുകളോടു: ഞങ്ങളെ മൂടുവിൻ എന്നും പറഞ്ഞു തുടങ്ങും. പച്ചമരത്തോടു ഇങ്ങനെ ചെയ്താൽ ഉണങ്ങിയതിന്നു എന്തു ഭവിക്കും”.
(ലൂക്കൊസ് 23:28-31)
ഗോല്ഗോഥയിൽ എത്തിയതിനു ശേഷം പട്ടാളക്കാർ എന്നെ വിട്ടയച്ചു. മനസ്സില്ലാ മനസ്സോടെ,
നിറകണ്ണുകളോടെ അവിടെ നിന്നും പോരുവാൻ ഞാൻ തിരിഞ്ഞപ്പോൾ നന്ദി നിറഞ്ഞ ഹൃദയത്തോടെ ഒരു ചെറു പുഞ്ചിരിയോടെ തന്നേ നോക്കിയ ചോരയും, വിയർപ്പും ഇറ്റിറ്റു വീണു കൊണ്ടിരുന്ന യേശുവിൻ്റെ മുഖം ഇപ്പോഴും എൻ്റെ മുൻപിൽ മായാതെ നില്ക്കുന്നു".
ഒറ്റ ശ്വാസത്തിൽ ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോൾ
അവന്റെ വാക്കുകൾ തേങ്ങലിൽ മുറിഞ്ഞു അവൾ ഒരു പാത്രം വെള്ളം കൊണ്ടുവന്നു കൊടുത്തു.
അവൻ അത് ആർത്തിയോടെ കുടിച്ചു തീർത്തു.
"ഇത്രയും അടിയും ശാപവാക്കുകളും കേട്ടിട്ടും അവൻ നിശബ്ദമായി അതെല്ലാം സഹിച്ചു " അവന്റെ കണ്ഠങ്ങൾ ഇടറി.
"അതിന് നിങ്ങൾ എന്തിന് ഭയപ്പെടണം "
അവൾ അയാളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
"മക്കൾ ഉറങ്ങിയോ "?
"അവർ ഇത്രയും സമയം കാത്തിരുന്നു. പാവങ്ങൾ വിശന്നു കരഞ്ഞു ഉറങ്ങിപ്പോയി"
അയാൾ തൻ്റെ വസ്ത്രങ്ങൾ എല്ലാം മാറി കുളിച്ചു വന്നപ്പോൾ തൻ്റെ പ്രിയപ്പെട്ടവൾ ചൂടുള്ള കാപ്പിയുമായി വന്നു. അതു കുടിക്കുവാൻ പോലും കഴിയാതെ തളർച്ചയോടെ കിടക്കയിലേയ്ക്കു വീണു. ക്ഷീണം മൂലം അയാളുടെ കണ്ണുകൾ പതുക്കെഅടഞ്ഞു.
ശിമോൻ അന്ന് രാത്രി ഉറക്കത്തിൽ പലവട്ടം ഞെട്ടി ഉണർന്നു. പകലത്തെ ഓർമ്മകൾ ശിമോന്റെ മനസ്സിലൂടെ പാഞ്ഞുപ്പോയി. രക്തം ഒലിക്കുന്ന ശരീരവുമായി ക്രൂശു വഹിച്ചു നടന്നു വരുന്ന യേശുവിൻ്റെ രൂപം തന്റെ മനസ്സിൽ നിന്നും മായുന്നില്ല. താൻ മനസ്സില്ലാ മനസ്സോടെയാണ് ക്രൂശു ചുമന്നത് കാരണം ക്രൂശിനെ നിന്ദ്യമായും യേശുവിനെ കുറ്റവാളിയായും വിചാരിച്ചു.
പക്ഷെ......
പകലത്തെ കാഴ്ചകൾ......
ക്രൂശിലെ അവന്റെ വാക്കുകൾ...
ദൈവത്തോടുള്ള അവന്റെ പ്രാർത്ഥന.......
ക്ഷമിക്കണം.....
നന്മയുള്ള ആ യൗവ്വനക്കാരന് ഈ ദുർഗതി വന്നല്ലോ എന്നോർത്ത് അവൻ കരഞ്ഞു…..
അവന്റെ കണ്ണുകൾ സാവധാനം അടഞ്ഞു….
കടപ്പാട്

Comments
Post a Comment