ഇന്ന് രാവിലെ സമയം ഉണർന്നെഴുന്നേറ്റപ്പോൾ, കുറെ നാൾ മുൻപ് നടന്ന ഒരു സംഭവം സ്മൃതിപഥത്തിൽ ഓടിയെത്തി . മറ്റൊന്നുമല്ല എൻ്റെ പരിചയത്തിലുള്ള ഒരു മനുഷ്യൻ സ്ഥിരമായി ചെയ്തുവന്ന ഒരു തട്ടിപ്പ് പ്രവർത്തിയെക്കുറിച്ചുള്ള ഓർമ്മയാണത്.
അന്ന് ഞങ്ങൾ കുടുംബമായി താമസിച്ചിരുന്നത് വേറൊരു സ്ഥലത്തായിരുന്നു. എൻ്റെ വാസസ്ഥലത്തിന് സമീപം ഒരു സ്ഥിരം മദ്യപാനിയുണ്ടായിരുന്നു. അദ്ദേഹം ഒരു വിശ്വാസിയൊന്നുമായിരുന്നില്ല. മദ്യപാനത്തിന് മാർഗ്ഗം കണ്ടെത്തുവാൻ അദ്ദേഹം ഉപയോഗിച്ചുവന്ന രീതി അന്നാട്ടിലുള്ള മിക്ക ചെറുപ്പക്കാർക്കും അറിയാമായിരുന്നു.
എന്നും രാവിലെതന്നെ മനോരമ പത്രം അദ്ദേഹം വായിക്കും. അതിൽ നിര്യാതരായവരുടെ പേജായിരുന്നു തനിക്കേറെയിഷ്ടം, അതും അമേരിക്കയിലോ,യൂറോപ്പിലോ, ഗൾഫിലോ ഒക്കെ ഉള്ള ധനാഢ്യരായ ആളുകളുടെ മാതാപിതാക്കൾ ആരെങ്കിലും മരിച്ചിട്ടുണ്ടോ എന്നാണ് അദ്ദേഹം നോക്കുന്നത്. അങ്ങനെ ഏതെങ്കിലും വൻപാർട്ടിയുടെ മാതാപിതാക്കൾ മരിച്ചെന്ന് കണ്ടാൽ, ഉടൻ തൊട്ടടുത്തുള്ള തുണിക്കടയിൽ കയറി പുതിയ ഒരു മുണ്ടും, ജുബ്ബയും ഇദ്ദേഹം വാങ്ങുക പതിവായിരുന്നു.
പിന്നീട്, ക്ലീൻ ഷേവും ചെയ്തു നല്ല വെളുത്ത നിറമുള്ള, സാമാന്യം കാഴ്ചക്ക് സുന്ദരനായ ഇദ്ദേഹം ഒറ്റ യാത്രയാണ്. മരിച്ച വീട്ടിൽ ശവം കൊണ്ടുവന്നാൽ ആദിമുതൽ, അവസാനം വരെ ഇദ്ദേഹം ആ സംസ്കാരശുശ്രൂഷയിൽ സംബന്ധിക്കുമെന്ന് മാത്രമല്ല, വളരെ സെൻ്റിമെൻ്റലായി കരയുകയും, കണ്ണ്തുടക്കുകയും, ഏങ്ങലടിക്കുകയും "എൻ്റെ അപ്പച്ചാ കഴിഞ്ഞമാസവും കാണാൻ വന്നപ്പോൾ മക്കൾ ഡിസംബറിൽ വരും അന്ന് നിൻ്റെ ചികിത്സക്കും,വീടുപണിക്കുമായി മക്കളോട് പറഞ്ഞ് സഹായം ചെയ്യിക്കാം എന്നു പറഞ്ഞ എൻ്റെ അപ്പച്ചനാണോ ഈ കിടക്കുന്നത്, ഇതെങ്ങനെ ഞാൻ സഹിക്കും. ഇനിയും ഞാൻ ആരോട് എൻ്റെ വേദന പറയും എൻ്റെ അപ്പച്ചാ, എന്റെ എല്ലാം പോയല്ലോ. " എന്നിങ്ങനെ ഏങ്ങലടിച്ച കരയും. അവിടെ നില്ക്കുന്ന മക്കളും, മരുമക്കളും മറ്റ് ആളുകളും ഇദ്ദേഹത്തെ ശ്രദ്ധിച്ചുക്കൊണ്ടിരിക്കും .
ഒടുവിൽ, ശവസംസ്കാരവും കഴിഞ്ഞ് വീട്ടിൽ വന്ന് മരിച്ചുപോയ അപ്പച്ചൻ്റെ അപദാനങ്ങളെയും, അദ്ദേഹം തൻ്റെ ചികിത്സക്കായി നൽകിവന്നിരുന്ന സഹായങ്ങളെക്കുറിച്ചും ഏങ്ങലടിച്ച് പറയും. ഇതിൽ മനസ്സലിവ് തോന്നുന്ന മക്കൾ,ഓരോരുത്തരായി കൈനിറയെ
പണം കൊടുക്കും.
മരണ വീട്ടിൽ നിന്നും തിരിച്ചുവന്നാൽ ആദ്യം ചെയ്യുന്നത്, തുണിക്കടയിൽ കയറി രാവിലെ വാങ്ങിയ ജുബ്ബയുടെയും, മുണ്ടിൻ്റെയും കാശ് കൊടുക്കുക എന്നതാണ്. അത് കഴിഞ്ഞാൽ മൂക്ക് മുട്ടേ കുടിക്കും. റോഡരികിലുള്ള പലചരക്കു കടയുടെഉപ്പുപെട്ടി മുകളിൽ കിടക്കും. ആഴ്ചയുടെ മിക്ക ദിവസങ്ങളിലും ഇതു തന്നെ പരിപാടി. തനിക്ക് ക്യാൻസറാണെന്നാണ് പോകുന്ന എല്ലാ വീടുകളിലും ഇയാൾ പറഞ്ഞുവന്നിരുന്നത്. ഇദ്ദേഹത്തിൻ്റെ മുഖഭാവവും, അഭിനയവും കണ്ടാൽ ആരും തന്നെ ഒരിക്കലും അവിശ്വസിക്കയുമില്ല .
ഇങ്ങനെ നാളുകൾ നീങ്ങവെ, താൻ താമസിക്കുന്ന സ്ഥലത്തുനിന്ന് ഒരു 20 മൈൽ അകലെയുള്ള ഒരു പെന്തക്കോസ്ത് പിതാവുമായി താൻ ചങ്ങാത്തത്തിലായി. പിതാവിൻ്റെ മക്കൾ എല്ലാവരും അമേരിക്കയിലാണ് . മാതാവും, പിതാവും, ഒരു അൽസേഷൻ പട്ടിയും മാത്രമുള്ള ഈ വീട്ടിൽ കക്ഷി സ്ഥിരം സന്ദർശകനായി മാറി. അപ്പച്ചൻ മിക്കവാറും ഇദ്ദേഹത്തിൻ്റെ ക്യാൻസർ ചികിത്സക്ക് ആവശ്യമായ പണവും കൊടുത്തുപോന്നു. (ക്യാൻസർ എന്ന ഒരു രോഗം ഇയാൾക്കില്ലായിരുന്നു)
അങ്ങനെയിരിക്കെ, ഒരു ദിവസം 'തനിക്ക് സ്വന്തമായി വീടില്ല'എന്ന് പറഞ്ഞപ്രകാരം മക്കൾ വരുമ്പോൾ വീടു വെയ്ക്കുവാനുള്ള പണത്തിൻ്റെ ക്രമീകരണങ്ങൾ ചെയ്തു തരാം; എന്നും ഈ വാത്സല്യ പിതാവ് പറഞ്ഞിരുന്നു. ഒരു ദിവസം ചെന്നപ്പോൾ 10,000 രൂപ അപ്പച്ചൻ ഇദ്ദേഹത്തിന് ചികിത്സയ്ക്കായി കൊടുക്കുകയും ചെയ്തു. ഒരാഴ്ചകഴിഞ്ഞ്, അപ്പച്ചൻ തൻ്റെ കാറിൽ ഇദ്ദേഹത്തിൻ്റെ നാട്ടിലൂടെ മറ്റൊരു സ്ഥലത്തേക്ക് യാത്ര ചെയ്യുമ്പോൾ അടുത്തുള്ള ഒരു കള്ളുഷാപ്പിൻ്റെ പടിക്കലുള്ള ഓടയിൽ ഈ മനുഷ്യൻ; കുടിച്ച് ലക്കും ലഗാനുമില്ലാതെ കിടക്കുന്നത് കണ്ട് അപ്പച്ചന് വളരെ പ്രയാസം തോന്നി.
രണ്ടാഴ്ചകഴിഞ്ഞപ്പോൾ, പതിവ് പിരിവിനായി കക്ഷി വീണ്ടും അപ്പച്ചൻ്റെ വീട്ടിൽ ചെന്നു . കണ്ട മാത്രയിൽ തന്നെ അപ്പച്ചൻ: "ഇനിയും ഞാൻ നിനക്ക് അഞ്ച് പൈസ തരില്ല,കാരണം നീ കുടിച്ച് വെളിവില്ലാതെ ഓടയിൽ കിടക്കുന്നത് ഞാൻ കണ്ടു, നീ പറഞ്ഞതെല്ലാം കളവായിരുന്നു എന്നെനിക്ക് നന്നായി മനസ്സിലായി '' എന്നു പറഞ്ഞു. അപ്പോൾ ഇദ്ദേഹം പറഞ്ഞ മറുപടി അതിലും വിശ്വസനീയമായിരുന്നു."അപ്പച്ചൻ എന്നെ കുടിച്ച് പൂസായി കിടക്കുന്നത് കണ്ടെങ്കിൽ അത് സത്യമാണ്. ഞാൻ അത് നിഷേധിക്കുന്നില്ല,കാരണം പല മരുന്നുകൾ കഴിച്ചിട്ടും വേദന സഹിക്കാൻ കഴിഞ്ഞില്ല, എന്നാൽ അല്പം മദ്യം കഴിച്ചാൽ എങ്കിലും എൻ്റെ വേദന ഒന്നു ശമിക്കുമോ എന്നറിയാൻ വേണ്ടി ഞാൻ കുടിച്ചുപോയതാണ് എൻ്റെ അപ്പച്ചാ'' എന്ന് പറഞ്ഞ് അന്ന് മുൻപത്തേക്കാൾ അധികം പൈസയുമായാണ് കക്ഷി വീട്ടിൽ എത്തിയത് ..
ഞാൻ പറയുന്നതിൻ്റെ സാരം: 'ഈ ലോകം മുഴുവനും ഒരു നാടകശാലയും,സർവ്വ മനുഷ്യരും അതിലെ ഓരോ അഭിനേതാക്കളും ആണെന്ന്' ഷേക്സ്പിയർ അദ്ദേഹത്തിൻ്റെ ഒരു പ്ളേയിൽ പറഞ്ഞിട്ടുണ്ട്. ഏറെക്കുറെ പലരെ സംബന്ധിച്ചും ഇത് ശരിയാണ് .
ഇന്ന് ഏറ്റവും കൂടുതൽ തട്ടിപ്പ് നടക്കുന്നത് ആത്മീക ലോകത്താണ്, അതും യേശുക്രിസ്തുവിൻ്റെ പേരിൽ. രോഗശാന്തിപ്രവചനകച്ചവടം നടത്തുന്ന ചില ദിവ്യന്മാർ. കുഞ്ചൻനമ്പ്യാർ പറഞ്ഞതുപോലെ: "ജാതകം നോക്കിയിട്ടവർ പറഞ്ഞീടുന്ന കൈതവം കേട്ടാൽ കൊടുക്കും പലവസ്തു'' എന്ന പോലെ ഇന്ന് ആത്മീക ലോകത്ത് ധാരാളം തട്ടിപ്പുകാരാണുള്ളത് . മുഴകൾ ഉൾപ്പെടെ പലതും മാറ്റുന്നവരും, ഇല്ലാത്ത അവയവം പുതുതായി നല്കുന്നവരും, കടഭാരം നീക്കിക്കൊടുത്ത് തങ്ങൾക്ക് തന്നെധനം സമ്പാദിക്കുന്നവരും ഇങ്ങനെ പോകുന്നു ആ ദിവ്യന്മാരുടെ പട്ടിക.
ഈ കോറോണക്കാലത്ത്, മുകളിൽ പറയപ്പെട്ട എല്ലാവരും ഷെഡ്ഢിലാണ്, ആരും തന്നെ രംഗത്തില്ല. സകലകപടവും, ചതിവും, അടവും നിറഞ്ഞ ഈ കൂട്ടർ തങ്ങളുടെ തട്ടിപ്പുകൾകൊണ്ട് കൊട്ടാരം നിർമ്മിച്ച് രാജകുമാരന്മാരെപ്പോലെ വിലസുകയാണ്.എങ്ങനെയെന്നാൽ; തങ്ങളുടെ തട്ടിപ്പുകൾക്ക് ഇരയായിത്തീർന്ന നിഷ്കളങ്കന്മാരുടെ പണം കൊണ്ട്.. !!
പ്രിയരെ, ഇത്തരം തട്ടിപ്പുകാർ ആത്മികലോകത്ത് നെടുകയും കുറുകയും വിലസുകയാണ്. ഇപ്പോഴത്തെ സർക്കാർ നിയന്ത്രണം കൊണ്ട് തത്കാലത്തേക്ക് മാളത്തിലൊളിച്ചിരിക്കുന്നുവെങ്കിലും, ഏറെ താമസിയാതെ പുത്തൻ അടവുകളുമായി അവർ വീണ്ടും വേദിയിൽ വരും ജനത്തെ വഞ്ചിക്കുവാൻ. .
സൂക്ഷിച്ചാൽ, ഇത്തരക്കാരുടെ കെണിയിൽ അകപ്പെടാതെ രക്ഷപ്പെടാം. നമ്മുടെ കഥാപാത്രം മദ്യത്തിന് അടിമയായിരുന്നു. മദ്യപാനത്തിനുവേണ്ടിയാണ് ഈ തട്ടിപ്പുകൾ അത്യന്തം വിദഗ്ദമായി താൻ ചെയ്തുപോന്നത്.. ഒടുവിൽ സംഭവിച്ചതോ:മദ്യത്തിനുവേണ്ടി അഭിനയം വരുമാനമാർഗ്ഗമാക്കി അനേകരെ കബളിപ്പിച്ചവൻ മദ്യത്താൽ തന്നെ അകാലത്തിൽ ഈ ലോകത്തോടു വിടപറയേണ്ടിവന്നു എന്ന ദയനീയമായ കാഴ്ചയാണ് കാണേണ്ടി വന്നത്…!
യേശുക്രിസ്തുവിൻ്റെ പേരിൽ; 'പാവപ്പെട്ട വിശ്വാസികളെ കബളിപ്പിച്ച്, കാശു പിടുങ്ങി കൊട്ടാരം പണിത് സുഖിമാന്മാരായി വിരാജിക്കുന്നവരേ…. നിങ്ങൾ എടുത്ത വാളിനാൽ തന്നെ നിങ്ങൾ വീഴ്ത്തപ്പെടുന്ന നാളുകൾ വിദൂരമല്ലായ്കയാൽ ഈവിധ തട്ടിപ്പുകൾ അവസാനിപ്പിച്ച്, മാനസ്സാന്തരപ്പെട്ട്, ദൈവത്തിന് ഇഷ്ടമായ വിധം: ''ദൈവത്തിന്റെ ഇഷ്ടമോ നിങ്ങളുടെ ശുദ്ധീകരണം തന്നേ. നിങ്ങൾ ദുർന്നടപ്പു വിട്ടൊഴിഞ്ഞു"
(1 തെസ്സലൊനീക്യർ 4:3) ദൈവവചനപ്രകാരം ജീവിക്കുക. " ആകയാൽ മാനസാന്തരപ്പെടുക; അല്ലാഞ്ഞാൽ ഞാൻ വേഗത്തിൽ വന്നു എന്റെ വായിലെ വാളുകൊണ്ടു അവരോടു പോരാടും."
(വെളിപ്പാട് 2 : 16) ജീവനുള്ള ദൈവത്തെ ഭയപ്പെടുക. ''ഒടുവിൽ സഹോദരന്മാരേ, സത്യമായതു ഒക്കെയും ഘനമായതു ഒക്കെയും നീതിയായതു ഒക്കെയും നിർമ്മലമായതു ഒക്കെയും രമ്യമായതു ഒക്കെയും സല്കീർത്തിയായതു ഒക്കെയും സൽഗുണമോ പുകഴ്ചയോ അതു ഒക്കെയും ചിന്തിച്ചുകൊൾവിൻ."
(ഫിലിപ്പിയർ 4 : 8) അതു മാത്രം പ്രസംഗിക്കുക, പ്രവർത്തിക്കുക, ദൈവം നിങ്ങളോട് കണക്ക് ചോദിക്കുന്ന ഒരു ദിവസമുണ്ടെന്ന് ഗ്രഹിച്ചുകൊള്ളുക. അന്നാളിൽ നിങ്ങൾക്ക് നിവർന്ന് നില്ക്കുവാൻ സാധിക്കുമോ? ഒരു നിമിഷം ചിന്തിക്കുക. നിർത്തട്ടെ
സ്നേഹപൂർവ്വം,
നിങ്ങളുടെ Bro. E. S. Thomas

Comments
Post a Comment